“പുണ്യങ്ങളുടെ പൂക്കാലം" എന്നാണ് പരിശുദ്ധ റമദാ൯ മാസം അറിയപ്പെടുന്നത്. ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസം. വ്രതാനുഷ്ഠാനമാണ് ഈ മാസത്തിലെ പ്രത്യേകത. ലോകത്തെമ്പാടുമുള്ള മുസ്ലിംകൾ ഈ മാസത്തിൽ നോമ്പനുഷ്ഠിക്കുന്നു. അന്ന പാനീയങ്ങളിൽ നിന്നും ദമ്പതികൾ ശാരീരിക ബന്ധത്തിൽ നിന്നും പകൽ സമയം അകന്നു നിൽക്കുന്നു. പഞ്ചേന്ദ്രിയങ്ങളേയും മനസ്സിനേയും അരുതായ്മകളിൽ നിന്നും തടഞ്ഞുനിർത്തുന്നു.
പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാർക്കാണ് നോമ്പ് നിർബന്ധം. ഖുർആൻ അതിപ്രകാരം വ്യക്തമാക്കുന്നു:
“വിശ്വസിച്ചവരേ, നിങ്ങൾക്ക് നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു. നിങ്ങൾക്ക് മുമ്പുണ്ടായിരുന്നവർക്ക് നിര്ബന്ധമാക്കപ്പെട്ടതു പോലെതന്നെ. നിങ്ങൾ സൂക്ഷ്മതയുള്ളവരാകാ൯” [2:183]
എന്നാൽ രോഗികൾ, പ്രായാധിക്യം മൂലം അവശതയുള്ളവർ, എന്നിവർക്കു ഇളവുകളുണ്ട്. പാവപ്പെട്ടവർക്ക് അന്നം നൽകി അവർക്കതിന്റെ പുണ്യം നേടാം. യാത്രക്കാർക്ക് നോമ്പ് ഉപേക്ഷിക്കാമെങ്കിലും യാത്ര അവസാനിക്കുമ്പോൾ വിട്ടു പോയവ പൂർത്തിയാക്കണം. ഗർഭിണികൾക്കും ഇതു പോലെ മറ്റൊരവസരത്തിൽ നോറ്റു വീട്ടാവുന്നതാണ്.
പുലർച്ചെ സുബ്ഹി ബാങ്കോട് കൂടി തുടങ്ങുന്ന നോമ്പ് വൈകുന്നേരം മഗ്രിബ് ബാങ്കോടുകൂടി അവസാനിക്കുന്നു. ഇസ്ലാം മത വിശ്വാസികൾ സൽക്കർമ്മങ്ങളിലൂടെ പുണ്യങ്ങൾ വാരിക്കൂട്ടുന്ന മാസമാണ് റമദാ൯. മതപരമായ ഭാഷയിൽ പറഞ്ഞാൽ പിശാചുക്കളെ ചങ്ങലക്കിടുന്ന മാസം. തെറ്റാണെന്ന് തോന്നുന്ന ചെറിയ കാര്യങ്ങളിൽ നിന്ന് പോലും പൊതുവേ വിശ്വാസികൾ വിട്ടു നിൽക്കുന്നു. ഈ മാസത്തിന്റെ പവിത്രത മാനിച്ചാണ് അങ്ങനെ ചെയ്യുന്നത്. തെറ്റായും വാക്കും പ്രവർത്തിയും അവർ വെടിയുന്നു. കളി തമാശകളിൽ നിന്നും അകന്നു നിൽക്കുന്നു.
എന്താണ് റമദാ൯ മാസത്തിനു ഇത്രയേറെ പവിത്രത കൈവരാൻ കാരണം? സ്വാഭാവികമായ ഒരു ചോദ്യം തന്നെ. ഉത്തരം ഇങ്ങനെ: ലോകത്തെമ്പാടുമുള്ള മനുഷ്യർക്ക് മാർഗ്ഗദർശകമായി വിശുദ്ധ ഖു൪ആ൯ അവതരിപ്പിക്കപെട്ട മാസം കൂടിയാണ് റമദാ൯. ആയിരത്തി നാന്നൂറിലേറെ വർഷങ്ങൾക്ക് മുമ്പ് അറേബ്യയിലെ ജനശൂന്യമായ ഒരു പ്രദേശത്ത് ഒരു മലയുടെ മുകളിൽ "ഹിറ" എന്ന ഗുഹയിൽ ധ്യാന നിരതനായി ഇരിക്കുകയായിരുന്ന മുഹമ്മദിനു മുമ്പാകെ ‘ജിബ്രീൽ' എന്ന മാലാഖ പ്രത്യക്ഷപ്പെടുകയും, "വായിക്കുക, നിന്നെ സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തിൽ.." എന്ന ഖു൪ആനിലെ ഏതാനും സൂക്തങ്ങൾ അവതരിക്കുകയും ചെയ്തു.
മക്കയിലെ കൊച്ചു സമൂഹത്തിന്നിടയിൽ വിശ്വസ്തതക്കും സ്വഭാവ വിശുദ്ധിക്കും പേരുകേട്ട അതുല്യ വ്യക്തിത്വമായിരുന്നു മുഹമ്മദിന്റേത്. ആയതിനാൽ മക്ക നിവാസികൾ മുഹമ്മദിനെ "അൽ അമീൻ" (വിശ്വസ്തൻ) എന്ന അപര നാമത്തിലായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. അറേബ്യൻ സമൂഹത്തിൽ നടമാടിയിരുന്ന സാമൂഹ്യ തിന്മകളിൽ മനം നൊന്ത് അവരെ നേർവഴിക്ക് നയിക്കാൻ മാർഗം തേടുകയായിരുന്ന മുഹമ്മദിനെ അക്ഷരാർഥത്തിൽ പ്രപഞ്ച സ്രഷ്ടാവായ ദൈവം തന്റെ ദൂതനായി തെരഞ്ഞെടുക്കുകയായിരുന്നു. തുടർന്നങ്ങോട്ടുള്ള ഇരുപത്തി മൂന്നു വർഷക്കാലം മുഹമ്മദ് നബി (സ) മക്കയിലും മദീനയിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഏക ദൈവ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു. ധാരാളം പേർ ആ വിശുദ്ധ സന്ദേശത്തിൽ ആകൃഷ്ടരായി ജീവിത വിശുദ്ധി കൈവരിച്ചു. അതിലേറെ പേർ എതിർപ്പുമായി രംഗത്ത് വന്നു. എന്നാൽ കേവലം ഇരുപത്തി മൂന്നു വർഷക്കാലം കൊണ്ട് അറേബ്യ ഇസ്ലാമിന്റെ സമാ ധാന സന്ദേശത്തിലേക്ക് തിരിച്ചു വന്നു.
ഖുർആൻ അവതരണത്തിന്റെ ഒരു വാർഷികം കൂടിയാണ് റമദാ൯. ആയതിനാൽ റമദാനിൽ വിശ്വാസികൾ വിശുദ്ധ ഖുർആൻ ധാരാളം പാരായണം ചെയ്യുന്നു. 114 അധ്യായങ്ങളും അറുനൂറിലേറെ പേജുകളുമുള്ള ഖുർആൻ റമദാനിൽ ഒരു തവണയെങ്കിലും പൂർണ്ണമായും പാരായണം ചെയ്യണമെന്നതാണ് ഓരോ വിശ്വാസിയുടെയും ആഗ്രഹം. ചിലർ രണ്ടും മൂന്നും തവണ പാരായണം പൂർത്തിയാക്കുന്നു. അ൪ത്ഥസഹിതമാകുമ്പോൾ അതിൽ പ്രയോജനം ഏറെയുണ്ട്. റമദാനിൽ പള്ളികൾ നിറഞ്ഞു കവിയുന്നു. ദിവസത്തിൽ അഞ്ചു തവണ നമസ്കരിക്കാത്തവർ പോലും റമദാനിൽ കൃത്യതയോടെ അത് ചെയ്യുന്നതായി കാണാം.
രാത്രി കാലങ്ങളിൽ പള്ളിയിൽ നടക്കുന്ന പ്രത്യേക ദീർഘനേര നമസ്കാരമാണ് റമദാനിലെ ഒരു സവിശേഷത. ‘തറാവീഹ്’ എന്നാണിതറിയപ്പെടുന്നത്. സ്ത്രീകളും കുട്ടികളും അടക്കം ഈ പ്രത്യേക നമസ്കാരത്തിൽ പങ്കു കൊള്ളുന്നു. കഴിഞ്ഞു പോയ പാപങ്ങൾ മുഴുവൻ പൊറുക്കപ്പെടുമെന്നത് ഈ 'തറാവീഹ്' നമസ്കാരത്തിന്റെ ഗുണവിശേഷം കൂടിയാണ്. ആയതിനാൽ ഈ വിശിഷ്ട നമസ്കാരത്തിനായി എല്ലാവരും പള്ളികളിൽ നേരത്തെ എത്തിച്ചേരുന്നു.
നോമ്പ്തുറകളാണ് റമദാനിലെ ആകർഷണീയമായ മറ്റൊരു കാഴ്ച. വ്യക്തികളും കുടുംബങ്ങളും പരസ്പരം നോമ്പ് തുറപ്പിക്കുന്നു. മത ജാതി വ്യത്യാസമില്ലാതെ ധാരാളം ആളുകൾ നോമ്പ് തുറകളിൽ പങ്കെടുക്കുന്നു. മത വിശ്വാസികൾ തമ്മിലുള്ള പരസ്പര ബന്ധം ഊട്ടിയുറപ്പിക്കാൻ റമദാനിലെ നോമ്പ് തുറകൾ വേദിയാകാറുണ്ട്. അത് തന്നെയാണ് വിശ്വാസം വഴി നമുക്കുണ്ടാവേണ്ടതും.
സകാത്ത് സംഭരണവും വിതരണവും റമദാനിൽ നടക്കുന്ന മറ്റൊരു പുണ്യ പ്രവൃത്തിയാണ്. സമ്പന്നരിൽ നിന്നും പാവപ്പെട്ടവനിലേക്ക് ഒഴുകേണ്ട ധനമാണ് സകാത്ത്. ഇസ്ലാം
അത് നിർബന്ധമാക്കിയിരിക്കുന്നു. ‘സംസ്കരണം’, ‘വളർച്ച’ എന്നൊക്കെയാണ് 'സക്കാത്ത്' എന്ന അറബി പദത്തിനർഥം. സക്കാത്ത് നൽകുന്ന ഒരാൾ സ്വന്തം ധനത്തെ സംസ്കരിക്കുന്നു എന്നതാണ് അതിനു കാരണം, അതു വഴി സമ്പത്ത് ക്ഷയിക്കുകയില്ലെന്നും അധികരിക്കുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു.
ഒരാൾക്ക് തന്റെ അടിസ്ഥാനാവശ്യങ്ങൾ കഴിച്ച് മിച്ചം വരുന്ന സംഖ്യ 85 ഗ്രാം സ്വർണ്ണത്തിന്റെ തുല്യമായ തുകയുണ്ടെങ്കിൽ അയാൾ അതിന്റെ 2.5 ശതമാനം സകാത്ത് കൊടുത്തിരിക്കണം. എങ്കിലേ അയാളുടെ സമ്പത്ത് ശുദ്ധീകരിക്കപ്പെടുകയുള്ളൂ. പാവപ്പെട്ടവന്റെ അവകാശം അയാളുടെ ധനത്തിൽ കലർന്നിരിക്കുന്നേടത്തോളം അത് മലിനപ്പെട്ടിരിക്കും. എത്രയും വേഗം അത് കൊടുത്തു വീട്ടുകയാണ് വേണ്ടത്.
റമദാനിലെ മുപ്പതു ദിവസങ്ങളെ മൂന്നായി ഭാഗിച്ചിരിക്കുന്നു. ആദ്യ പത്ത് കാരുണ്യത്തിന്റേത്, രണ്ടാമത്തെ പത്ത് പാപ മോചനത്തിന്റേത് അവസാന പത്ത് നരക ശിക്ഷയിൽ നിന്നുള്ള മോചനത്തിന്റേത്. ഓരോ പത്തിലും പ്രത്യേക പ്രാർഥനകൾ പഠിപ്പിക്കപ്പെട്ടിരിക്കുന്നു. അവസാനത്തെ പത്തിൽ ഒറ്റയായി വരുന്ന രാത്രികളിൽ ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള ഒരു രാത്രിയുണ്ട്. 'ലൈലത്തുൽ ഖദ്ർ' (വിധി നിർണയ രാത്രി) എന്നാണ് അതറിയപ്പെടുന്നത്. അതിന്റെ പുണ്യം ലഭിക്കാനായി വിശ്വാസികൾ അവസാന പത്തിൽ പള്ളികളിൽ ഭജനമിരിക്കുന്നു. ഇങ്ങനെയിരിക്കുന്നവർ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടിയല്ലാതെ പുറത്ത് പോകാവതല്ല.
റമദാനിന്റെ പരിസമാപ്തി കുറിച്ചു കൊണ്ടുള്ള ആഘോഷമാണ് ഈദുൽ ഫിത്ർ അഥവാ ചെറിയ പെരുന്നാൾ. പെരുന്നാളിൽ പുതു വസ്ത്രങ്ങളണിഞ്ഞു കൊച്ചു കുട്ടികൾ പൂമ്പാറ്റകളെ പോലെ പാറി നടക്കുന്നത് കൌതുകമുള്ള കാഴ്ച തന്നെയാണ്. പ്രവാസികളായ നമുക്ക് നഷ്ടപ്പെടുന്നതും ഇത്തരം സന്തോഷത്തിന്റെ അനിർവചനീയമായ നിമിഷങ്ങളാണ്.
നമ്മുടെ വാതിൽപടിയിലെത്തിനിൽക്കുന്ന പരിശുദ്ധ റമദാനെ നമുക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യാം. റമദാനിന്റെ പൂർണ്ണ ചൈതന്യം ലഭിക്കുന്ന സൗഭാഗ്യവാന്മാരിൽ ഉൾപ്പെടാൻ നമുക്ക് പ്രാർഥിക്കാം. മതഭേദമന്യേ സുഹൃത്തുക്കളെ നോമ്പ് തുറയിലേക്ക് ക്ഷണിക്കുക. സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും പൂക്കാലം കൂടിയാകട്ടെ റമദാൻ.
4 അഭിപ്രായങ്ങൾ:
തിരക്ക് കൂട്ടാതെ, എല്ലാവര്ക്കും അവസരമുണ്ട്, ഓരോരുത്തരായി വന്നു കമന്റു ചെയ്യൂ...
റമദാന് ആശംസകള്
ഇപ്പോഴാണ് ഈ വഴി വരുന്നത് .റമദാന് ഒക്കെ കഴിഞ്ഞില്ലേ ........
റമദാൻ ഇനിയും വരും ചേച്ചീ .. നന്ദി ഈ വഴി വന്നതിനു..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ